വടകര എല്‍.ഡി.എഫിന്‍റെ ഉറച്ച സീറ്റാണെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. സി.പി.എം ഭയക്കുന്നുവെന്നത് രമയുടെ വെറും തോന്നലാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ടി.പി വധം എല്ലാ തെരെഞ്ഞെടുപ്പിലും ചർച്ചയായതാണ്. എല്ലാ കൊലപാതകങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാവട്ടെയെന്നും ഏറ്റവും കൂടുതൽ അക്രമത്തിനു വിധേയമായതു സി.പി.എമ്മാണെന്നും കോടിയേരി പറഞ്ഞു . മണ്ടോടി കണ്ണനെ കൊലപ്പെടുത്തിയ കോൺഗ്രസിന്‍റെ കൊടിയാണ് രമ പിടിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
വടകരയിൽ തന്നെ തോൽപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്നും നേരത്തെ നിശ്ചയിച്ച പരിപാടി കഴിഞ്ഞിട്ടും മുഖ്യമന്ത്രി വടകരയിലെത്തുന്നത് പേടിയുള്ളതിനാലാണെന്നും കെ.കെ രമ പറഞ്ഞിരുന്നു. ജനങ്ങളുടെ മനസ് മനസിലാക്കാൻ ഇടത് മുന്നണിക്ക് കഴിഞ്ഞിട്ടില്ല. ചന്ദ്രശേഖരനെ കൊല്ലാനേ കഴിയുവെന്നും ഞങ്ങളെ തോൽപ്പിക്കാനാകില്ലെന്നും രമ തുറന്നടിച്ചിരുന്നു.

