അഭയ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സിബിഐ കോടതി. കോട്ടയം പയസ് ടെൻത്ത് കോണ്‍വൻ്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ക്ക് തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി കെ.സനൽകുമാറാണ് വിധി പറഞ്ഞത്. കൊലപാതകം, തെളിവുനശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.
302 വകുപ്പ് (കൊലപാതകം) അനുസരിച്ച് ജീവപര്യന്തം, 5 ലക്ഷം രൂപ പിഴയും കോട്ടൂരിന് വിധിച്ചു. 201 വകുപ്പ് (തെളിവ് നശിപ്പിക്കല്‍) അനുസരിച്ച് 7 വര്‍ഷം തടവും അനുഭവിക്കണം. 449 വകുപ്പ് കോണ്‍വെന്റില്‍ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തം
302 വകുപ്പ് (കൊലപാതകം) അനുസരിച്ചാണ് സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം, 5 ലക്ഷം രൂപ പിഴയും നല്‍കണം. 201 വകുപ്പ് (തെളിവ് നശിപ്പിക്കല്‍) അനുസരിച്ച് 7 വര്‍ഷം തടവും അനുഭവക്കണം. രണ്ട് പ്രതികളും ശിക്ഷ ഒരുമിച്ച് അനുഭവിക്കണം
കോട്ടൂര്‍ കോണ്‍വെന്റില്‍ അതിക്രമിച്ച് കയറി കുറ്റകൃത്യം നടത്തി എന്നത് ഗൗരവ തരമാണ്, കൊലക്കുറ്റം തെളിഞ്ഞെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിയായ ഫാദര്‍ തോമസ് കോട്ടൂര്‍ അര്‍ബുദ രോഗിയാണ്, അതിനാല്‍ ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്ന ആവശ്യം പ്രതിഭാഗം ഉന്നയിച്ചിരുന്നു. രോഗികളായ മാതാപിതാക്കളുണ്ടെന്നും, ശിക്ഷാ ഇളവ് വേണമെന്നും സിസ്റ്റര്‍ സെഫി കോടതിയില്‍ ആവശ്യപ്പെട്ടു.
സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ തോമസ് കോട്ടൂരും, സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് കോടതി ചൊവ്വാഴ്ച വിധിച്ചിരുന്നു. 28 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അഭയക്കൊല കേസില്‍ കോടതി വിധി പറഞ്ഞത്. കൊലപാതക കുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

