കുന്ദമംഗലം : കാരന്തൂര്‍ – മെഡിക്കല്‍ കോളേജ് റോഡില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായെന്നും അവരെ ഉടനെ കസ്റ്റഡിയിൽ എടുക്കുമെന്നും കുന്ദമംഗലം എസ് ഐ ശ്രീജിത്ത് കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോടായി പറഞ്ഞു.
കഴിഞ്ഞ ദിവസം പഞ്ചായത്ത് മെമ്പർ വിനോദ് പടനിലം നൽകിയ പരാതിയുടെയും തെളിവിന്റെയും സാഹചര്യത്തിൽ കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മാലിന്യങ്ങൾ തള്ളാനായി ഉപയോഗിച്ചെന്നു കരുതുന്ന വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. കൊച്ചി രജിസ്ട്രേഷൻ ഉള്ള വാഹനം നിലവിൽ ഉപയോഗിക്കുന്നത് മണ്ണാർക്കാട്ടുകാരനായ ഒരു വ്യക്തിയാണെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഇയാളുടെ ജോലിക്കാരായി കാരന്തൂർ മെഡിക്കൽ കോളേജ് റോഡിൽ ഓവുങ്കരയിൽ വാടകയ്ക്ക് താമസിക്കുന്ന സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുന്ന തൊഴിലാളികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട് .
കഴിഞ്ഞ ദിവസമാണ് കൊളായ്താഴം സ്റ്റോപ്പ് മുതല്‍ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം റോഡ് സൈഡിലായി മാലിന്യം തള്ളിയതായി കണ്ടെത്തിയത്. ഇതേ രീതിയിൽ പണ്ടാരപ്പറമ്പ്,ചോലക്കര താഴത്ത്, പെരുവഴികടവ് എന്നിവിടങ്ങളിൽ മാലിന്യം തള്ളിയിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ സംഭവങ്ങൾക്കു പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നുവെന്നതാണ് നിഗമനം. അമിതമായി പണം കൈപ്പറ്റി ഇത്തരം മാലിന്യങ്ങൾ തള്ളുന്ന സംഘത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്.

