കേരളം വിട്ട് ഡൽഹിയിൽ ചേക്കേറി ബിന്ദു അമ്മിണി. സുപ്രീം കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്തതായി ബിന്ദു അമ്മിണി ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
മുതിർന്ന അഭിഭാഷകനായ മനോജ് സെൽവന്റെ ഓഫീസാണ് ഇനി ബിന്ദുവിന്റെ പ്രവർത്തന മേഖല. 2011 ഫെബ്രുവരിയിൽ അഭിഭാഷകയായി കേരള ബാർ കൗൺസിലിൽ എൻറോൾ ചെയ്തെങ്കിലും 2013 ലാണ് ബിന്ദു അമ്മിണി ആക്റ്റീവ് പ്രാക്ടീസ് തുടങ്ങിയത്. 2014 മുതൽ കൂടുതൽ ശ്രദ്ധ അധ്യാപനത്തിൽ ആയിരുന്നു സ്ഥിരമദ്ധ്യാപക അല്ലാത്തതിനാൽ പ്രാക്ടീസ് ചെയ്യുന്നതിന് നിയമ പരമായ തടസ്സം ഒന്നും ഇല്ലാതിരുന്നത്കൊണ്ട് എൻറോൾമെന്റ് നിലനിർത്തുകയും കുറച്ചു മാത്രം പ്രാക്ടീസ് ചെയ്യുകയും ചെയ്തു.
ഏപ്രിൽ 29നാണ് ബിന്ദു അമ്മിണി കേരളം വിട്ടുപോകുന്നുവെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിക്കുന്നത്. പ്രിവിലേജുകളിൽ കഴിയുന്നവർക്കു സുരക്ഷിതമാണ് കേരളമെന്നും തന്നെ പോലെ ഉള്ളവർക്ക് എവിടെ ആയാലും ഒരേ പോലെയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു ആ പോസ്റ്റ് അവസാനിച്ചിരുന്നത്.
ശബരിമല യുവതീ പ്രവേശന വിധിക്ക് പിന്നാലെ സന്നിധാനത്തെത്തിയ ബിന്ദു അമ്മിണിക്കെതിരെ പല തവണ ആക്രമണങ്ങൾ നടന്നിരുന്നു. സൈബർ ഇടങ്ങളിലെ അസഭ്യവർഷത്തിന് പുറമെ നിരത്തുകളിലും പലവിധ ആക്രമണങ്ങളും നേരിട്ട വ്യക്തിയാണ് ബിന്ദു അമ്മിണി.

