തമിഴ്നാട്ടിലെ ധാരാപുരത്ത് ബി ജെ പി സംസ്ഥാന നേതാവും ജില്ലാ നേതാവും അനുയായികളും ഏറ്റുമുട്ടിയതായി റിപ്പോർട്ട്. പരിക്കേറ്റ ഹിന്ദു മക്കൾ കച്ചി നേതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിജെപി തിരുപ്പൂർ സൗത്ത് ജില്ലാ കാര്യവാഹക് മംഗലം രവി, പാർട്ടി സംസ്ഥാന ഭാരവാഹി കൊങ്കു രമേശ് എന്നിവരാണ് ഏറ്റുമുട്ടലിന് തുടക്കമിട്ടതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് കൊങ്കു രമേശിന്റെ കടയിൽ പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് രാത്രി എട്ട് മണിയോടെ മംഗലം രവിയും കൂട്ടാളികളും കൊങ്കു രമേശിന്റെ കടയിലെത്തി മൻ കി ബാത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തുടർന്ന് ഇരുവിഭാഗവും തമ്മിൽ റോഡിൽ ഏറ്റുമുട്ടി. സംഭവസ്ഥലത്തുണ്ടായിരുന്ന ഹിന്ദു മക്കൾ പാർട്ടി അംഗങ്ങളും ഒരുവിഭാഗത്തോടൊപ്പം ചേർന്നു. പാർട്ടി ജില്ലാ നേതാവ് ഈശ്വരൻ, സംഘടനാ സെക്രട്ടറി ശങ്കർ എന്നിവരെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ എതിർകക്ഷിയാണ് ആക്രമണത്തിന് തുടക്കമിട്ടതെന്ന് ആരോപിച്ചുക്കൊണ്ട് ഇരുകൂട്ടരും പോലീസിൽ പരാതി നഗൽകിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ വൈറൽ ആയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

