മാവോവാദി ബന്ധത്തിന്റെ പേരിൽ യു എ പി എ ചുമത്തപ്പെട്ട് അറസ്റ്റിലായ ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. സുപ്രീം കോടതി ഹൈക്കോടതിയിലേക്ക് കേസ് മടക്കി അയച്ചു കൂടാതെ നാല് മാസത്തിനുള്ളിൽ തീർപ്പാക്കണമെന്നും നിർദേശം നൽകി. പുതിയ ബെഞ്ച് കേസ് പരിഗണിക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
2017ലാണ് മഹാരാഷ്ട്രയിലെ ഗഢ്ചിറോളി സെഷന്‍ കോടതി സായിബാബയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് റാഹി, വിജയ് ടിര്‍ക്കി, മഹേഷ് ടിര്‍ക്കി, ഹോം മിശ്ര, പാണ്ടു പോരെ നരോത്തെ എന്നിവരടക്കം അഞ്ചു പേരായിരുന്നു പ്രതി പട്ടികയിൽ ഉണ്ടായിരുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 12ബി, യുഎപിഎയിലെ 13, 18, 20, 38, 39 എന്നീ വകുപ്പുകളാണ് ചുമത്തിയത്. വിചാരണക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സായിബാബ നല്‍കിയ ഹര്‍ജിയിൽ വാദം കേട്ട ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.
എന്നാൽ ഉത്തരവിനെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ തന്നെ ഹൈക്കോടതി വിധി സുപ്രീംകോടതി സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ 2014 മുതൽ നാഗ്പൂരിലെ സെൻട്രൽ ജയിലിൽ കഴിയുന്ന സായിബാബയുടെ മോചനം സാധ്യമായില്ല. കേസിൽ ശിക്ഷിക്കപ്പെട്ട പാണ്ഡു നരോതെ എച്ച് -1 എൻ -1 പനി ബാധിച്ചു കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജയിലിൽ മരിച്ചിരുന്നു. പോളിയോ രോഗബാധിതനായ സായിബാബ ശരീരത്തിന്റെ 90 ശതമാനവും തളർന്ന് ചക്രക്കസേരയുടെ സഹായത്തോടെയാണ് നിലവിൽ ജീവിക്കുന്നത്. മോശമായ ആരോഗ്യസ്ഥിതിയും വീല്‍ചെയറിലാണെന്നതും കണക്കിലെടുത്ത് ജാമ്യം നല്‍കി വീട്ടുതടങ്കലിലാക്കണമെന്ന സായിബാബയുടെ ആവശ്യവും സുപ്രീം കോടതി തള്ളിയിരുന്നു.

