പേരൂർക്കട ദത്ത് വിവാദത്തിലെ കുഞ്ഞിനെ തിരിച്ചുകിട്ടാൻ സമരം ചെയ്ത് വാർത്തകളിലിടം പിടിച്ച അനുപമയും അജിത്തും വിവാഹിതരായി.ഒരുമാസം മുന്‍പേ തന്നെ അപേക്ഷ കൊടുത്തിരുന്നെന്നും നിയമപരമായി വിവാഹം കഴിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെന്നും അനുപമ പറഞ്ഞു.
കോടതി ഉത്തരവിലൂടെ കുട്ടിയെ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. മുട്ടട സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.ഈ ഒരു ദിവസം തന്നെ വിവാഹിതരാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു.
“കുഞ്ഞിനെയൊക്കെ കിട്ടി സന്തോഷമായി വരികയാണ്, അപ്പോൾ കല്യാണം കഴിക്കാമെന്ന് വിചാരിച്ചു. കുറേ നാളായി ഒരുമിച്ച് ജീവിച്ച് വരികയാണ്. അത് നിയമപരം കൂടിയാകുമ്പോൾ അതിന്‍റേതായ സന്തോഷം ഉണ്ട്. കുട്ടിയും കൂടി ദൃക്സാക്ഷിയായി വരുമ്പോൾ അതിന്‍റെ കൂടി സന്തോഷം ഉണ്ട്” അനുപമ പറഞ്ഞു. അടുത്ത സഹൃത്തുക്കളും ബന്ധുക്കളും കൂടെയുണ്ടെന്നും അനുപമ കൂട്ടിച്ചേർത്തു.
എല്ലാവർക്കും സംശയമായിരുന്നു. ഇവർ നിയമപരമായി വിവാഹം കഴിക്കുമോ, അതോ ഉപേക്ഷിക്കുമോയെന്നൊക്കെ, അതിനൊക്കെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാന്‍ ചെയ്ത പോലെയൊന്നുമല്ല ജീവിതം പോയത്. എല്ലാവർക്കും നന്നായി ജീവിച്ചുകാണിച്ചുകൊടുക്കണമെന്നുണ്ട്. അത്രയേയുള്ളൂവെന്നും അനുപമ രജിസ്ട്രർ വിവാഹത്തിന് പിന്നാലെ പറഞ്ഞു.

