ഉത്തർപ്രദേശിൽ സുഗന്ധവ്യാപാരി പുഷ്പരാജ് ജെയ്നുമായി ബന്ധപ്പെട്ട കാൺപുർ, മുംബൈ, സൂത്ത്, ദിണ്ടുഗൽ തുടങ്ങിയ ഇടങ്ങളിലെ 50-ഓളം സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. സമാജ്വാദി പാർട്ടി എംഎൽസിയാണ് പുഷ്പരാജ് ജെയ്ൻ.
പെർഫ്യും വ്യവസായം മുതൽ പെട്രോൾ പമ്പ് വരെ പുഷ്പരാജ് ജെയിനിന്റെ ഉടമസ്ഥതയിലുണ്ട്. യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്വാദി പാർട്ടി പുറത്തിറക്കിയ പെർഫ്യുമിന് പിന്നിലും പുഷ്പരാജ് ജെയിനായിരുന്നു
നേരത്തെ മറ്റൊരു സുഗന്ധ വ്യാപാരിയായ പിയൂഷ് ജെയ്നുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 196 കോടി രൂപയും 23 കിലോഗ്രാം സ്വർണവുമാണ് പിയൂഷ് ജെയിനിന്റെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത്.
ബിജെപി പിന്തുണയുള്ള പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളിൽ ആള് മാറിയാണ് റെയ്ഡ് നടത്തിയത് എന്ന ആരോപണവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഇത് വലിയ ചർച്ചാവിഷയമാക്കിയിരുന്നു.
പി ജെയ്ൻ എന്നായിരുന്നു പുഷ്പരാജ് ജെയ്നും പിയുഷ് ജെയ്നും ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്നത്. ഇതാണ് ആള് മാറി റെയ്ഡ് നടത്താൻ കാരണം എന്നായിരുന്നു സമാജ്വാദി പാർട്ടി ആരോപിച്ചിരുന്നത്.

