സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേല്‍ ഗൊര്‍ബച്ചേവ് (91) അന്തരിച്ചു. റഷ്യയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിലായികുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ഗൊര്‍ബച്ചേവ് ചികില്‍സയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഗൊര്‍ബച്ചേവിന്റെ നിര്യാണത്തില്‍ ലോകനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. സോവിയേറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു ഗൊര്‍ബച്ചേവ്. അമേരിക്കയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചില്‍ ഇല്ലാതെ അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ഗൊര്‍ബച്ചേവ്.
1999-ല്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച ഭാര്യ റെയ്സയുടെ അടുത്തായി മോസ്‌കോയിലെ നോവോഡെവിച്ചി സെമിത്തേരിയില്‍ അദ്ദേഹത്തെ സംസ്‌കരിക്കുമെന്ന് ടാസ് വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ശീതയുദ്ധം അവസാനിപ്പിച്ചെങ്കിലും സോവിയറ്റ് യൂണിയന്റെ തകര്‍ച്ച തടയുന്നതില്‍ ഗോര്‍ബച്ചേവ് പരാജയപ്പെട്ടിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിനെ വിഭജിച്ച ഇരുമ്പുമറ നീക്കം ചെയ്യാനും ജര്‍മ്മനിയുടെ പുനരേകീകരണം കൊണ്ടുവരാനും അമേരിക്കയുമായി ആയുധം കുറയ്ക്കല്‍ കരാറുകളും പാശ്ചാത്യ ശക്തികളുമായുള്ള പങ്കാളിത്തവും ഉണ്ടാക്കാനും ഗോര്‍ബച്ചെവിന് കഴിഞ്ഞിരുന്നു. കിഴക്ക്-പടിഞ്ഞാറന്‍ ബന്ധങ്ങളിലെ സമൂലമായ മാറ്റങ്ങളില്‍ അദ്ദേഹം വഹിച്ച പ്രധാന പങ്കിന്’ 1990-ല്‍ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.
സോവിയറ്റ് യൂണിയനും യു.എസും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കാലഘട്ടമായ 1991-ല്‍ ശീതയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ച പരിഷ്‌കരണ ശില്പിയായാണ് അദ്ദേഹം അറിയപ്പെടുന്നത്.

