കൊച്ചി∙ ആലുവയിൽ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയംപ്രകടിപ്പിച്ച് പെൺകുട്ടിയുടെ പിതാവ്. ഇതുവരെ ഒരു പ്രതിയെ മാത്രമാണ് പിടികൂടിയത്. കൂടുതൽ പ്രതികളുണ്ടെങ്കിൽ അവരെ ഉടൻ പിടികൂടണം.മകളെ കൊന്ന പ്രതിക്ക് വധശിക്ഷ നൽകണം. കുഞ്ഞ് ഇപ്പോൾ തന്റേത് മാത്രമല്ല, കേരളത്തിന്റേത് കൂടിയാണ്. കേരളത്തിലെ സർക്കാരിനെതിരെ ഒരു പരാതിയുമില്ല. പൊലീസിലും സർക്കാരിലും വിശ്വാസമുണ്ടെന്നും പിതാവ് പറഞ്ഞു.
ശനിയാഴ്ചയാണ് ആലുവ തായിക്കാട്ടുകരയിൽനിന്നു കാണാതായ ബിഹാർ സ്വദേശിയായ 5 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ആലുവ മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോടു ചേർന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകൾ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം. പീഡനത്തിനു ശേഷം കുട്ടിയെ കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ചാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു.

