മലപ്പുറം: റസാഖ് പയമ്പ്രോട്ടിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് മലപ്പുറം ഡിവൈഎസ്പി കെ.സി.ബാബുവിനാണ് അന്വേഷണ ചുമതല. പൊലീസിനെതിരെയും ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു പുളിക്കൽ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ റസാഖിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തു വീടിനു സമീപമുള്ള പ്ലാസ്റ്റിക് സംസ്‌കരണ കേന്ദ്രത്തിൽ ദിവസവും 100 കിലോ സംസ്കരണത്തിനാണ് അനുമതി. എന്നാൽ വളരെക്കൂടുതൽ പ്ലാസ്റ്റിക് മാലിന്യം എത്തിച്ചു സംസ്കരണം നടക്കുന്നുണ്ടെന്നും അതു പരിസര മലിനീകരണത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി നാട്ടുകാരും റസാഖിന്റെ കുടുംബവും പലതവണ പരാതി നൽകിയിരുന്നു.
പരാതിക്കെട്ടും ആത്മഹത്യാക്കുറിപ്പും സഞ്ചിയിലാക്കി കഴുത്തിൽ തൂക്കിയാണു റസാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റസാഖിന്റെ ആത്മഹത്യയിൽ, വിവാദ ഫാക്ടറിക്കു മുന്നിൽ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സിപിഎം കൊടിനാട്ടി. ഫാക്‌ടറി പൂട്ടണമെന്ന ബോർഡും സ്ഥാപിച്ചു. ഫാക്‌ടറിക്കെതിരെ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് നടപടിയെടുത്തില്ലെന്നു റസാഖ് പരാതിപ്പെട്ടിരുന്നു.

