നിലമ്പൂർ രാധാ വധക്കേസിലെ രണ്ട് പ്രതികളെ വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാംപ്രതി ഷംസുദ്ദീൻ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവും കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരനുമായിരുന്നു ഒന്നാം പ്രതിയായ ബിജു.
നേരത്തെ പ്രതികളെ ജീവപര്യന്തത്തിന് വിധിച്ച് മഞ്ചേരി കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി അംഗീകരിച്ചുകൊണ്ടാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതി വിധിയില്‍ പറയുന്നത്.2014-ൽ ആണ് നിലമ്പൂർ കോൺഗ്രസ് ഓഫിസ് ജീവനക്കാരി രാധ കൊല്ലപ്പെട്ടത്.
നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസ് തൂപ്പ്കാരിയായിരുന്ന 49 വയസ്സ് പ്രായമുള്ള ചിറയ്ക്കൽ വീട്ടിൽ രാധ കോൺഗ്രസ് ഓഫീസിൽ വച്ചാണ് കൊല്ലപ്പെട്ടത്. 2014 ഫെബ്രുവരി അഞ്ച് മുതൽ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തിൽ കണ്ടെത്തുകയായിരുന്നു. രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
രാവിലെ ഒമ്പത് മണിയോടെ അടിച്ച് വാരാൻ എത്തിയ രാധയെ പത്ത് മണിയോടെ കഴുത്ത് ഞെരിച്ച് കൊന്നു, ചാക്കിലിട്ട് മറ്റ് ചപ്പ് ചവറുകളുടെ കൂടെ ഷംസുദ്ധീന്റെ ഓട്ടോയിൽ കൊണ്ട് പോയി കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ആദ്യം പ്രതികൾ നൽകിയ മൊഴി. ഉണ്ണിക്കുളത്തെ കുളത്തെക്കുറിച്ച് ബിജുവിന് പറഞ്ഞുകൊടുത്തത് ഷംസുദ്ദീനാണെന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ.

