ഗവേഷണ പ്രബന്ധ വിവാദത്തിൽ പ്രതികരണവുമായി യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം. സംഭവിച്ചത് സാന്ദർഭികമായ പിഴവാണെന്നും പ്രബന്ധത്തിലെ തെറ്റ് തിരുത്തുമെന്നും പുസ്തകമാക്കുമ്പോൾ പിഴവ് മാറ്റുമെന്നും ചിന്ത ജെറോം വ്യക്തമാക്കി.
‘വാഴക്കുലയുമായി ബന്ധപ്പെട്ട പരാമര്‍ശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുമായോ ബന്ധമുള്ളതല്ല. സാന്ദര്‍ഭികമായ ഉദാഹരണമായാണ് അത് ഉപയോഗിച്ചത്. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. മാനുഷികമായ തെറ്റ് പറ്റി. ചൂണ്ടിക്കാണിച്ചവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. പുസ്തകരൂപത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തില്‍ അത് ശ്രദ്ധിക്കും. പര്‍വതീകരിച്ചുകൊണ്ട് ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തുന്നത്. വിമര്‍ശകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.’- ചിന്ത പറഞ്ഞു.
ചിന്താ ജെറോമിന്റെ പ്രബന്ധ വിവാദം പരിശോധിക്കുന്നതിനായി കേരള സർവകലാശാല വിദഗ്ധ സമിതിയെ നിയമിക്കും. നാലംഗ കമ്മിറ്റിയെയാകും നിയമിക്കുക.