തിരുവനന്തപുരം പേട്ടയില്‍ മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്ന സംഭവത്തിൽ കള്ളനാണെന്ന് കരുതിയെന്ന മൊഴി തള്ളി പോലീസ്.കൊല്ലപ്പെട്ട അനീഷിനെ തിരിച്ചറിഞ്ഞാണ് കുത്തിയതെന്നും അനീഷ് ജോര്‍ജിനെയും കുടുംബത്തെയും പ്രതി ലാലന്‍ സൈമണിന് നേരത്തെ അറിയാമെന്നും അന്വേഷണസംഘം പറഞ്ഞു
പേട്ട ആനയറ ഐശ്വര്യയില്‍ അനീഷ് ജോര്‍ജ് (19) ആണ് സുഹൃത്തിന്റെ വീട്ടില്‍ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ പേട്ട ചായക്കുടി ലൈന്‍ ഏദനില്‍ ലാലന്‍ സൈമണ്‍ (51) നേരെ പേട്ടപോലീസില്‍ കീഴടങ്ങിയിരുന്നു ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് സൈമണിന്റെ വീട്ടിൽ കൊലപാതകം നടന്നത്.
മോഷ്ടാവെന്ന് കരുതിയാണ് കുത്തിയതെന്നാണ് സൈമണ്‍ പോലീസിനോട് പറഞ്ഞത്. പുലര്‍ച്ചെ ശബ്ദംകേട്ട് മുകളിലത്തെ നിലയില്‍ ചെന്നുനോക്കിയപ്പോള്‍ അപരിചിതനെ കണ്ടപ്പോള്‍ മോഷ്ടാവെന്നാണ് കരുതിയത്. തുടര്‍ന്നുണ്ടായ ബലപ്രയോഗത്തിനിടയില്‍ ഇയാള്‍ക്ക് കുത്തേറ്റു. ഉടനെ സൈമണ്‍ പോലീസ് സ്റ്റേഷനിലെത്തി പരിക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് പറയുകയായിരുന്നു. പോലീസെത്തി അനീഷിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴേക്കും മരിച്ചു.
ഈ മൊഴിയാണ് പോലീസ് തള്ളിക്കളഞ്ഞത് അനീഷിനെയും കുടുംബത്തെയും സൈമണിനും കുടുംബത്തിനും മുന്‍പരിചയമുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വീടുകള്‍ തമ്മില്‍ മുക്കാല്‍ കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. മുകളിലത്തെ നിലയിലെ മുറി ചവിട്ടിത്തുറന്നാണ് സൈമണ്‍ അകത്തുകയറിയത്.