കണ്ണൂർ :കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെന്ന നിലയിലുള്ള പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ നാളെത്തന്നെ ദില്ലിക്ക് മടങ്ങുമെന്ന് പ്രഫ. ഗോപിനാഥ് രവീന്ദ്രൻ. ജാമിയ മിലിയ സർവകലാശാലയിലെ ഹിസ്റ്ററി വിഭാഗത്തിൽ സ്ഥിരം ജോലിയിൽ പ്രവേശിക്കാനാണ് തീരുമാനം. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകില്ലന്നും അദ്ദേഹം വ്യക്തമാക്കി . പുനർനിയമനം റദ്ദാക്കിയെന്ന സുപ്രീം കോടതി വിധിയുടെ റിപ്പോർട്ട് കണ്ടു. വിധി അംഗീകരിക്കുന്നു. 2021ലാണ് എന്റെ ആദ്യ കാലാവധി പൂർത്തിയായത്. അന്നാണ് പുനർനിയമനത്തിന്റെ കത്തു വന്നത്. പുനർനിയമനം നടത്താൻ ഞാൻ ആവശ്യപ്പെട്ടില്ല എന്നും ഞാനായിട്ട് റിവ്യൂ ഹർജി കൊടുക്കുന്നില്ലെന്നും പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചു. സുപ്രീം കോടതി പുനർനിയമനം റദ്ദാക്കിയ സാഹചര്യത്തിൽ രാജിയുടെ ആവശ്യം ഉദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലയ്ക്കായി കുറേ കാര്യങ്ങൾ ചെയ്യാൻ പറ്റിയെന്നും കുറച്ചൊക്കെ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജാമിയ മിലിയയിലെ സ്ഥിരം ജോലിയിൽ പ്രവേശിക്കും; നാളെത്തന്നെ ഡൽഹിക്കു പോകുമെന്ന് പ്രഫ.ഗോപിനാഥ് രവീന്ദ്രൻ

