സംസ്ഥാനത്ത് സർക്കാർ ഇടപെട്ടതോടെ കുറഞ്ഞ പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു . അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് നൂറ് രൂപയിലധികമാണ് ഇന്ന് തിരുവനന്തപുരത്തെ വില. അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലക്കയറ്റത്തിന്റെ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി വാങ്ങി വിൽപ്പന തുടങ്ങിയതോടെയാണ് പൊതുവിപണിയിൽ വില താഴ്ന്നു തുടങ്ങിയത്.എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ 60 രൂപയായി കുറഞ്ഞ തക്കാളി, തിരുവനന്തപുരത്തെ ചില്ലറക്കച്ചവടക്കാർ ഇന്ന് 100 മുതൽ 120 രൂപയ്ക്ക് വരെയാണ് വിൽക്കുന്നത്. മുരിങ്ങക്ക 200, വെണ്ടയ്ക്ക 60, പാവയ്ക്ക 80 എന്നിങ്ങനെയാണ് തിരുവനന്തപുരം പാളയം മാർക്കറ്റിലെ ഇന്നത്തെ പച്ചക്കറി വില.
തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും പച്ചക്കറി വില ഉയരുകയാണ്. വില കുത്തനെ കൂടിയെങ്കിലും വില പിടിച്ചുനിർത്താനുള്ള ശ്രമം ഹോർട്ടികോർപ്പ് തുടർന്ന് കൊണ്ടിരിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമായി കഴിഞ്ഞ തിങ്കളാള്ച മുതൽ ശരാശരി 80 ടൺ പച്ചക്കറിഹോർട്ടികോർപ്പ് കേരളത്തിലെത്തിക്കുന്നുണ്ട്. തക്കാളിക്ക് 56, മുരിങ്ങയ്ക്കിക്ക് 89, വെണ്ട 31 എന്നിങ്ങനെയാണ് തിരുവനന്തപുരത്തെ ഇന്നത്തെ ഹോർട്ടികോർപ്പ് വില. ഇതേ നിരക്കിൽ വിൽപ്പന തുടരാനും കൂടുതൽ ലോഡ് എത്തിക്കാനുമാണ് നീക്കം. എങ്കിലും മോശം കാലാവസ്ഥ തുടരുന്നതിനാൽ ഇനിയും പൊതുവിപണിയിൽ വില കുതിച്ചുയർന്നേക്കും.

