ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാപരിശോധന ഉടൻ പൂർത്തിയാക്കാൻ ഉന്നതാധികാര സമിതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ കേസിലെ ഹർജിക്കാരൻ. ഡോ. ജോ ജോസഫാണ് അപേക്ഷ നൽകിയത്. ലോകത്ത് വിവിധ അണക്കെട്ടുകൾ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ അടിയന്തരമായി മുല്ലപ്പെരിയാറിൽ സുരക്ഷാപരിശോധന നടത്തണം. ഇതിനായി ഉന്നതാധികരസമിതി ചെയർമാനോട് നിർദേശിക്കണം. ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതി അടിയന്തരമായി പരിഗണിക്കണമെന്നും ഹർജിക്കാരൻ ജോ ജോസഫ് തന്റെ അപേക്ഷയിൽ സുപ്രീംകോടതിയോട് ആവശ്യപ്പട്ടു. ലിബിയയിൽ അണക്കെട്ട് തകർന്ന പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള അണക്കെട്ടുകൾ നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ.ഏറ്റവും ഒടുവിൽ 2012-ലാണ് സുരക്ഷാ പരിശോധന നടന്നത്. നേരത്തെ, ഓരോ പത്ത് വർഷം കൂടുമ്പോഴും അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കണമെന്ന ശുപാർശ വിദഗ്ധ സമിതി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അംഗീകരിച്ചിരുന്നു. കേരളത്തിന്റേയും തമിഴ്‌നാടിന്റേയും പ്രതിനിധികളും വിദഗ്ധരും ഉൾപ്പെട്ടതാണ് ഉന്നതാധികാരസമിതി. അണക്കെട്ടിന്റെ സുരക്ഷാപരിശോധന അടിയന്തരമായി നടത്തണമെന്ന ആവശ്യം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സുരക്ഷാപരിശോധന പത്തുവർഷം കഴിഞ്ഞ പശ്ചാത്തലത്തിൽ കൂടിയാണ് നിലവിലെ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനയിൽ വരുന്നത്.
മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാപരിശോധന; ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

