ചായിബാസ: ക്ലാസ് മുറിയിൽ വച്ച് പെൺകുട്ടികളെ അശ്ലീലവീഡിയോ കാണിച്ച അധ്യാപകന്റെ മുഖത്ത് നാട്ടുകാർ കരി ഓയിലൊഴിച്ച് പ്രതിഷേധിച്ചു. ചെരിപ്പ് മാല അണിയിക്കുകയും ചെയ്തു. ഝാർഖണ്ഡിലെ ചായിബാസയിലാണ് സംഭവം. ഇയാൾ പെൺകുട്ടികളെ ദുരുദ്ദേശത്തോടെ സ്പർശിച്ചെന്നും ആരോപണമുണ്ട്.
യുപി സ്കൂളിൽ പഠിക്കുന്ന ആറ് വിദ്യാർത്ഥികളാണ് അധ്യാപകൻ തങ്ങളെ അശ്ലീലവീഡിയോ കാണിച്ചെന്നും തെറ്റായി സ്പർശിച്ചെന്നും മാതാപിതാക്കളോട് പരാതി പറഞ്ഞത്. അധ്യാപകനെതിരെ പെൺകുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. എന്നാൽ, പൊലീസ് നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു. തുടർന്നാണ് നാട്ടുകൂട്ടം ചേർന്ന് അധ്യാപകനെ ശിക്ഷിക്കാൻ തീരുമാനിച്ചത്. അങ്ങനെയായിരുന്നു നാട്ടുകാരുടെ കരിയഭിഷേകം നടന്നത്. പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് അധ്യാപകനെ രക്ഷിക്കുകയായിരുന്നു. പിന്നാലെ, അധ്യാപകനെ ജയിലിലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ധർണ നടത്തി. സംഭവം അന്വേഷിക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് നാട്ടുകാർ പിരിഞ്ഞുപോയത്.