കൊച്ചി: സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റ് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് നൈപുണി പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിക്ക് വെള്ളിയാഴ്ചയായിരുന്നു തുടക്കം.
2025-–26 അധ്യയനവര്‍ഷത്തില്‍ ഒരുലക്ഷം വിദ്യാര്‍ഥികള്‍ക്കെങ്കിലും ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ തൊഴില്‍ നല്‍കുന്നതിനായി വിവിധ കമ്പനികളുമായി താല്‍പ്പര്യപത്രം ഒപ്പുവെച്ചിരുന്നു. സംസ്ഥാനത്തെ യുവജനങ്ങളുടെ കഴിവുകൾ, തൊഴിൽ വിപണിയിലെ പുതുപ്രവണതകൾ, ആഗോള തൊഴിൽസാധ്യതകൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര പഠനമാണിത്.
ആദ്യദിനം ആറുവേദികളിലായി വിദ്യാഭ്യാസം, തൊഴില്‍, ഭാവിയിലെ നൈപുണി വികസനം തുടങ്ങിയ വിഷയങ്ങളില്‍ സെഷനുകൾ നടന്നിരുന്നു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി വിവിധ മേഖലകളിലെ 1500 ലധികം പേര്‍ പങ്കെടുത്തിരുന്നു. വിജ്ഞാനകേരളം കാമ്പയിന്റെ ഭാഗമായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലാ (കെ–ഡിസ്‌ക്)ണ് സമ്മിറ്റിന്റെ സംഘാടകർ.

