നിയമസഭാ കയ്യാങ്കളി കേസില്‍ വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചു. ചോദ്യോത്തര വേള തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ അന്തസത്തയെ ചോദ്യംചെയ്ത നിലപാടാണ് മുഖ്യമന്ത്രി ഇന്നലെ സഭയില്‍ സ്വീകരിച്ചതെന്നും മന്ത്രി രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രതിപക്ഷം വ്യക്തമാക്കി.
എന്നാല്‍ രാജി ആവശ്യം മുഖ്യമന്ത്രി തള്ളി.ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. വിചാരണ വിചാരണയുടെ വഴിക്ക് നടക്കുകയാണ് ചെയ്യുക. കേസില്‍ പ്രതിയായി എന്നതു കൊണ്ട് മാത്രം ഒരാള്‍ മന്ത്രിയാവാന്‍ പാടില്ല എന്ന നിലപാട് യുഡിഎഫിനുണ്ടോ എന്നത് അങ്ങേയറ്റം ആശ്ചര്യകരമായ കാര്യമാണ്. അത്തരമൊരു നിലപാട് പൊതുവില്‍ നമ്മുടെ നാട് അംഗീകരിച്ചിട്ടില്ല. സുപ്രീം കോടതി വിധിയെ സര്‍ക്കാര്‍ ചോദ്യം ചെയ്യുകയാണെന്ന് എന്ന മട്ടില്‍ ഇന്നലെത്തന്നെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് പറയുകയുണ്ടായി. സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി വിധിക്കെതിരെയല്ല. കേസിനെ കോടതിയില്‍ വെച്ച് നിയമപരമായി നേരിടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നിയസസഭ ബഹിഷ്‌കരിച്ചത്.
ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ സഭ ബഹിഷ്കരിച്ചിരുന്നു. മന്ത്രിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി .രാജി ആവശ്യം തള്ളിയ മുഖ്യമന്ത്രി, അംഗങ്ങളുടെ അവകാശ സംരക്ഷണത്തിനാണ് കോടതിയെ സമീപിച്ചത് എന്ന് വ്യക്തമാക്കുകയും ചെയ്തു.
നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടാൻ ഒരുങ്ങുന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രാജി വയ്ക്കണമെന്നാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്.എന്നാൽ കോടികൾ നഷ്ടം വരുത്തിയ പാമോലിൻ അടക്കം പിൻവലിക്കാൻ ശ്രമിച്ചവരാണ് പ്രതിപക്ഷമെന്നും, സഭയിലെ പ്രശ്നങ്ങൾ സഭയിൽ തന്നെ തീർക്കണമെന്നും മുഖ്യമന്ത്രി.ശിവൻകുട്ടി രാജി വയ്ക്കണമെന്നാവശ്യവും മുഖ്യമന്ത്രി തളളിക്കളഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ ഇരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം പിന്നീട് സഭ നടപടികൾ ബഹിഷ്കരിക്കുകയായിരുന്നു.

