ഇത്തവണ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടെന്ന് സർക്കാർ തീരുമാനം. കലോത്സവം, ശാസ്ത്രമേള, ഗണിതമേള, പ്രവൃത്തിപരിചയമേള തുടങ്ങിയവയിലെ പ്രകടനം എൻഎസ്എസ്, എൻസിസി സ്റ്റുഡൻസ് പൊലീസ് പ്രവർത്തനം എന്നീ അക്കാദമിക് രംഗത്ത് പാഠ്യവിഷയ ഇതര പ്രകടനങ്ങളെ അടിസ്ഥാനമാക്കി നൽകുന്നതാണ് ഗ്രേസ് മാർക്ക്.
കോവിഡ് കാരണം സ്കൂൾ മേളകളൊന്നും നടക്കാത്തതിനാലാമാണ് ഇത്തവണ ഗ്രേസ് മാർക്ക് കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സർക്കാർ എത്തിയത്. ഗ്രേസ് മാർക്ക് കൊണ്ടുള്ള ഗുണം വിവിധ മേഖലകളിലായി രണ്ട് ലക്ഷത്തോളം കുട്ടികൾക്ക് ലഭിക്കുമായിരുന്നു.
മേളകളൊന്നും നടക്കാത്തതിനാൽ അതിനെ അടിസ്ഥാനമാക്കി എങ്ങനെ ഗ്രേസ് മാർക്ക് കൊടുക്കുമെന്ന സംശയം നേരത്തെ ഉയർന്നിരുന്നു. മുൻവർഷം ഏതെങ്കിലും മേഖലയിൽ മികവ് കാണിച്ചിട്ടുണ്ടെങ്കിൽ അതിനെ അടിസ്ഥാനമാക്കി ഗ്രേസ് മാർക്ക് നൽകാമെന്ന നിർദേശം ഉയർന്നിരുന്നു. എന്നാൽ, ഇത്തവണ പരീക്ഷ ചോയ്സ് അടിസ്ഥാനത്തിൽ നടത്തിയതിനാൽ ഇത്തവണ നടത്താത്ത പരിപാടികളുടെ പേരിലുള്ള ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന അഭിപ്രായവും ഉയർന്നു.
എസ്എസ്എൽസി മൂല്യനിർണയം ജൂൺ 25 നും പ്ലസ് ടു മൂല്യനിർണയം 19നും അവസാനിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തിനിടയിൽ ആരംഭിച്ച ജൂൺ ആദ്യവാരമാണ് പേപ്പർ വാല്യുവേഷൻ ആരംഭിച്ചത്. സംസ്ഥാനത്തെ 70 കേന്ദ്രങ്ങളിലായി പന്ത്രണ്ടായിരത്തോളം അധ്യാപകരാണ് എസ്എസ്എൽസി മൂല്യനിർണയത്തിൽ പങ്കെടുത്തത്.

