പ്രവാസി വ്യവസായി എം സി ഗഫൂർ ഹാജിയുടെ ദുരൂഹ മരണത്തിന് പിന്നാലെ 595 പവന്‍ കാണാതായ സംഭവത്തില്‍ ഉദുമ മാങ്ങാട് കൂളിക്കുന്നിലുള്ള യുവതിയുടെ ആഡംബരവീട്ടിൽ പോലീസ് പരിശോധന. ഉദുമ മാങ്ങാട് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി. വിപിന്റെ നേതൃത്വത്തിലുള്ളസംഘമാണ് പരിശോധന നടത്തിയത്.
മെറ്റല്‍ ഡിക്ടറ്റര്‍ അടക്കമുള്ള ഉപകരണങ്ങളുമായി കാസര്‍കോട്ടുനിന്നുള്ള പ്രത്യേക സംഘവും ബേക്കല്‍ പോലീസിനെ സഹായിക്കാന്‍ ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ഒന്‍പതോടെ തുടങ്ങിയ പരിശോധന മൂന്നുമണിക്കൂറോളം നീണ്ടു. തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് വിസമ്മതിച്ചു. ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമേ എസ്.ഐ. ജോണ്‍, രേഷ്മ, സൗമ്യ, രഘു, മനോജ്, സുഭാഷ് എന്നിവരും കാസര്‍കോട്ടുനിന്നുള്ള പോലീസുകാരും വീട് പരിശോധിച്ച സംഘത്തിലുണ്ടായിരുന്നു.
എം.സി. ഗഫൂര്‍ ഹാജിയുടെ മകന്‍ അഹമ്മദ് മുസമ്മില്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ഈ യുവതിയുടെയും ഭര്‍ത്താവിന്റെയും പേര് പരാമര്‍ശിച്ചിരുന്നു. കൂറ്റന്‍ മതില്‍ക്കെട്ടും ചുറ്റും സി.സി.ടി.വി. ക്യാമറകളും അകത്തളം അറബിക് മാതൃകയില്‍ ക്രമീകരിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് മാസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്.