പെരിയാർ സങ്കേതത്തിലേക് തുറന്ന് വിട്ട അരിക്കൊമ്പന്റെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുണ്ടെന്ന് ഡോ അരുൺ സക്കറിയ. നിലവിൽ കൊമ്പന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും തുറന്ന് വിടുന്നതിന് മുൻപ് ചികിത്സ നൽകിയിട്ടുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ ഇനിയും നൽകുമെന്നും അരുൺ സക്കറിയ പറഞ്ഞു.
അതേസമയം, അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. പൂജ നടത്തിയത് വിവാദം ആക്കേണ്ടതില്ല. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചിന്നക്കനാൽ ഭാഗത്ത് ആനക്കൂട്ടം ഉണ്ട്. മൂന്നാർ ഡിഎഫ്ഒയോട് നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആന ഇപ്പൊൾ പെരിയാർ സങ്കേതത്തിലാണ്. ജനവാസ കേന്ദ്രത്തിൽ നിന്ന് 25 കിലോമീറ്റർ അകത്താണ് ആനയുള്ളതെന്നും മന്ത്രി പറഞ്ഞു. പെരിയാർ ടൈഗർ റിസർവിന് മുന്നിൽ പൂജ നടത്തിയെന്നത് വിവാദം ആക്കേണ്ട കാര്യമില്ല. ഓരോ നാട്ടിലും ഓരോ സമ്പ്രദായമുണ്ട്. അതൊന്നും ചർച്ചയാക്കേണ്ട ആവശ്യമില്ല. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

