കശ്മീർ ഫയൽസ് വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ. നാദവ് ലാപിഡിന്റെ നിലപാട് ഇസ്രായേലിന്റെ അഭിപ്രായമല്ലെന്നും അംഗികരിക്കാൻ സാധിക്കില്ലെന്നും ഇസ്രായേൽ സ്ഥാനപതി വ്യക്തമാക്കി. അതേസമയം വിഷയത്തിൽ ഗോവയിലും ഡൽഹിയിലും നാദവ് ലാപിഡിനെതിരെ ബിജെപി പൊലിസിൽ പരാതി നൽകി.
‘ദി കശ്മീർ ഫയൽസ്’ അന്താരാഷ്ട്ര ചലച്ചിത്ര മേള ജൂറിയെ ഞെട്ടിച്ചെന്നും അസ്വസ്ഥരാക്കിയെന്നുമായിരുന്നു ജൂറി ചെയർമാൻ നാദവ് ലാപിഡിന്റെ നിലപാട്. ഇക്കാര്യം സമാപന ചടങ്ങിൽ അദ്ദേഹം തുറന്ന് പറഞ്ഞതോടെ വലിയ വിവാദമായി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുത്ത ചടങ്ങിലായിരുന്നു പരസ്യ വിമർശനം. വിവിധ സംഘടനകളും ബിജെപി അടക്കമുള്ള രാഷ്ട്രിയ പാർട്ടികളും രംഗത്ത് എത്തിയതോടെയാണ് ഇസ്രായേൽ ഔദ്യോഗികമായ് പ്രതികരിച്ചത്.
ചരിത്ര സംഭവങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിന് മുമ്പ് സംസാരിക്കുന്നത് വിവേകശൂന്യവും ധാർഷ്ട്യവുമാണെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നയോർ ഗിലോൺ വ്യക്തമാക്കി. ദി കശ്മീർ ഫയൽസിലൂടെ പ്രേക്ഷകർക്ക് കാണിച്ചുതരുന്നത് ഇന്ത്യയിലെ ഒരു ‘തുറന്ന മുറിവ്’ ആണ്. ഈ സംഭവങ്ങൾ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്ത പലരും ഇപ്പോഴും നമുക്ക് ചുറ്റുമുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി.
ഇന്ത്യയിലെയും ഇസ്രായേലിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദം വളരെ ശക്തമാണ്. നിങ്ങൾ വരുത്തിയ ആഘാതത്തെയും അത് അതിജീവിക്കും. ഇത്തരം കാര്യങ്ങൾ സംഭവിച്ചതിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്നും ഗിലോൺ കൂട്ടിച്ചേർത്തു. മറുവശത്ത് നാദവ് ലാപിഡിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘപരിവാർ സംഘടനകൾ നിയമനടപടികൾ ആരംഭിച്ചു. ഗോപയിലും ഡൽഹിയിലും ബിജെപി പ്രപർത്തകർ നൽകിയ പരാതിൽ പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മത-സാമുദായിക വികാരങ്ങളെ വ്യണപ്പെടുത്തി എന്നതാണ് ആരോപണം.

