തിരുവനന്തപുരം: തിരുവനന്തപുരം ഊരൂട്ടമ്പലത്ത് നിന്ന് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകൾ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകൻ മാഹിൻ കണ്ണ് ആണ് കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തിയെന്ന് മാഹിൻകണ്ണ് പൊലീസിനോട് സമ്മതിച്ചു. കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ മൊഴി. 11 വർഷം മുമ്പ് വിദ്യയെയും മകൾ ഗൗരിയെയും പങ്കാളി മാഹിൻകണ്ണ് കൂട്ടിക്കൊണ്ടുപോയ ശേഷം കാണാതായത്.
2011 ആഗസ്ത് 18 നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. ഏഷ്യാനെറ്റ് ന്യൂസിൻറെ വാർത്തയെ തുടർന്ന് പ്രത്യേക പൊലീസ് സംഘത്തിൻറെ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം തെളിഞ്ഞത്. 2011 ആഗസ്ത് 18 നാണ് വിദ്യയെയും കുഞ്ഞിനെയും പ്രതി കൊന്നത്. മാഹിൻകണ്ണിൻറെ ഭാര്യ റുഖിയക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പൊലീസ് കണ്ടെത്തി. വിദ്യയെയും കുഞ്ഞിനെയും പിറകിൽ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പൊലീസിന് നൽകിയ മൊഴി. കേസിൽ തുടക്കത്തിൽ ഗുരുതര വീഴ്ചയാണ് പൊലീസിന് ഉണ്ടായത്.