ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹിന്ദു പുരാണത്തിലെ കഥാപാത്രമായ രാവണനോട് ഉപമിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എല്ലാ തെരഞ്ഞെടുപ്പിലും മോദിയെ ബിജെപി അമിതമായി ആശ്രയിക്കുകയാണെന്ന് ഖാർഗെ അഭിപ്രായപ്പെട്ടു. അഹമ്മദാബാദിലെ ബെഹ്‌റംപുരയിൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഖാർഗെ.
‘ഞങ്ങൾക്ക് താങ്കളുടെ മുഖമാണ് എല്ലായിടത്തും കാണാൻ സാധിക്കുന്നത്. എംഎൽഎ തെരഞ്ഞെടുപ്പിലും എംപിമാരുടെ തെരഞ്ഞെടുപ്പിലും എല്ലായിടത്തും, മോദിയുടെ പേര് പറഞ്ഞ് മാത്രമേ വോട്ട് ചോദിക്കുന്നതായി ഞാൻ കാണുന്നുള്ളൂ, മുൻസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ ആയാലും കോർപ്പറേഷൻ തെരഞ്ഞെടുപ്പിലായാലും. സ്ഥാനാർത്ഥികളുടെ പേരുപയോഗിച്ച് വോട്ട് ചോദിക്കൂ, മോദി മുൻസിപ്പാലിറ്റിയിൽ ജോലി ചെയ്യാൻ പോകുന്നുണ്ടോ? നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം മോദി നിങ്ങളുടെ അടുത്തേക്ക് വരാൻ നിൽക്കുകയാണോ?’ എന്നാണ് ഖാർഗെ പറഞ്ഞത്.
ഖാർഗെയുടെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ചൂട് താങ്ങാനാവാതെ മല്ലികാർജുൻ ഖാർഗെയുടെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാവണൻ എന്ന് വിളിച്ചതിലൂടെ അദ്ദേഹത്തെ അപമാനിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ ചെയ്തിരിക്കുന്നതെന്ന് മാളവ്യ പറഞ്ഞു. പരാമർശത്തിലൂടെ ഖാർഗെ പ്രധാനമന്ത്രിയെ മാത്രമല്ല, മുഴുവൻ ഗുജറാത്തി ജനതെയുമാണ് അപമാനിച്ചിരിക്കുന്നതെന്ന് മാളവ്യ കൂട്ടിച്ചേർത്തു.