രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് കെ മാണിയും യുഡിഎഫ് സ്ഥാനാർത്ഥിയായി ശൂരനാട് രാജശേഖരനുമാണ് മത്സരിക്കുന്നത്. നിയമസഭയിലെ അംഗബലത്തിന്റെ പശ്ചാത്തലത്തില്‍ ജോസ് കെ മാണി വിജയം ഉറപ്പിച്ച് കഴിഞ്ഞു. നിലവിൽ ഭരണകക്ഷിയായ എൽഡിഎഫിന് 99 ഉം യുഡിഎഫിന് 41 ഉം അംഗങ്ങളാണ് ഉള്ളത്.
71 വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ഥിയായിരിക്കും വിജയി. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലു മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചു മണിയ്ക്കായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക. കോവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്ന എംഎല്‍എമാര്‍ക്കും വോട്ട് ചെയ്യുന്നതിനായി പ്രത്യേക സജ്ജീകരണമൊരുക്കും. നിയമസഭാ സെക്രട്ടറിയാണ് വരണാധികാരി.
2020 ജനുവരി 11 നാണ് ജോസ് കെ മാണി രാജിവെച്ചത്. വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം 2024 ജൂലൈ ഒന്ന് വരെയായിരിക്കും ജോസ് കെ മാണിയുടെ രാജ്യസഭാ കാലാവധി.
അതേസമയം കെ എം മാണിയുടെ ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കാനാണ് തന്റെ സ്ഥാനാർഥിത്വമെന്നാണ് യുഡിഎഫ് രാജ്യസഭാ സ്ഥാനാർഥി ശൂരനാട് രാജശേഖരന്റെ പ്രതികരണം.

