കോവിഡ് നിയന്ത്രണം കർശനമാക്കി കർണാടക. നിയന്ത്രണം കർശനമാക്കിയതോടെ തലപ്പാടി അതിർത്തിയിൽ കൂടുതൽ പൊലീസിനേയും ആരോഗ്യ പ്രവർത്തകരേയും വാഹനപരിശോധനയ്ക്കായി നിയോഗിച്ചു. നിലവില്‍ തലപ്പാടിയില്‍ നിന്ന് കർണാടകയിലേക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും ആളുകളെ കടത്തിവിടുന്നുണ്ട്. കർണാടകയുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ ബാവ്‍ലി, മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക്പോസ്റ്റുകളിലും കർശന പരിശോധന തുടരുകയാണ്. ഇവിടെ നിന്നും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തി കടത്തിവിടുന്നത്.
നേരത്തെ കർണാടക നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ കേരളത്തിൽ നിന്നുള്ള ബസ് സർവീസ് അനുവദിച്ചിരുന്നില്ല. എന്നാൽ നിലവിൽ കേരളത്തിൽ നിന്നുള്ള ബസുകൾക്ക് നിയന്ത്രണമില്ല.
ഇന്ന് സംസ്ഥാനത്ത് ഒമിക്രോൺ സാഹചര്യം ചർച്ച ചെയ്യാൻവിദഗ്ധസമിതി യോഗം ചേരും. വിദേശത്ത് നിന്ന് എത്തുന്നവർക്ക് പരിശോധന കർശനമാക്കാനാണ് തീരുമാനം.
അതേസമയം കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാൻ കൂടുതൽ രജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലൻഡ്സിൽ എത്തിയ 13 യാത്രക്കാരിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് വിലക്കി. കാനഡയിലും ഓസ്ട്രിയയിലും ഒമിക്രോണ്‍ വൈറസ്ബാധ സ്ഥിരീകരിച്ചു. അതേസമയം ആഫ്രിക്കൻ രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്ക് അശാസ്ത്രീയമാണെന്നും ഉടൻ പിൻവലിക്കണമെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമഫോസെ ആവശ്യപ്പെട്ടു.

