
ഓര്‍ത്തഡോക്‌സ് സഭയുമായുള്ള കൂദാശാ ബന്ധങ്ങളെല്ലാം അവസാനിപ്പിച്ച് യാക്കോബായ സഭ. പള്ളികള്‍ പിടിച്ചെടുക്കുന്നതിലും സെമിത്തേരികളില്‍ ശവസംസ്‌കാരം തടയുന്നതിലും പ്രതിഷേധിച്ചാണ് ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാ കൂദാശാബന്ധങ്ങളും അവസാനിപ്പിക്കുന്നതായി യാക്കോബായ സുറിയാനി സഭ അറിയിച്ചത്. ഇതുസംബന്ധിച്ച് സഭയുടെ പ്രാദേശിക എപ്പിസ്‌കോപ്പല്‍ സുഹന്നദോസിന്റെ തീരുമാനത്തിന് ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ അംഗീകാരം നല്‍കി. സുന്നഹദോസ് തീരുമാനം നടപ്പാക്കാനാവശ്യപ്പെട്ട് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ എല്ലാ ഭദ്രാസന മെത്രാപ്പൊലീത്തമാര്‍ക്കും നിര്‍ദേശം അയച്ചിട്ടുണ്ട്.
മാമോദീസ, വിവാഹം,ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകളിലെല്ലാം പുതിയ തീരുമാനം ബാധകമാക്കുമെന്ന സഭ വ്യക്തമാക്കുന്നു. ഇനിമുതല്‍ യാക്കോബായ വിശ്വാസികളുടെ ചടങ്ങുകളില്‍ ഓര്‍ത്തഡോക്‌സ് വൈദികരെ പങ്കെടുപ്പിക്കില്ല. സഭയിലെ പുരോഹിതര്‍ ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കൊപ്പം ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിശ്വാസികള്‍ മാമോദീസ ചടങ്ങുകള്‍ യാക്കോബായ പള്ളികളില്‍ തന്നെ നടത്തണം. എന്തെങ്കിലും സാഹചര്യത്തില്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തിയാല്‍ കുട്ടിയെ യാക്കോബായ പള്ളിയില്‍ മൂറോന്‍ അഭിഷേകം നടത്തണം. തുടര്‍ന്ന് കുര്‍ബാന നല്‍കി രജിസ്റ്ററില്‍ ചേര്‍ക്കണം.
യാക്കോബായ സഭാംഗമായിരിക്കണം കുട്ടിയുടെ തലതൊടുന്നയാള്‍. വിവാഹത്തിന് ഓര്‍ത്തഡോക്‌സ് പള്ളികളില്‍ നിന്നുള്ള ദേശക്കുറി സ്വീകരിക്കുകയോ യാക്കോബായ പളളികളില്‍ നിന്ന് തിരിച്ച് നല്‍കുകയോ ചെയ്യാന്‍ പാടില്ല. ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്നുള്ളവര്‍ വിവാഹത്തിലൂടെ എത്തിയാല്‍ മൂറോന്‍ അഭിഷേകം നടത്തി കുമ്പസാരിപ്പിച്ച് കുര്‍ബാന സ്വീകരിച്ച് യാക്കോബായ സഭയില്‍ ചേര്‍ക്കണമെന്നുമാണ് നിര്‍ദേശം.

