കോഴിക്കോട്: അടിവാരത്ത് മദ്യ ലഹരിയിൽ യുവാക്കളെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻ്റ് ചെയ്തു. യുവാക്കൾ നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. അടിവാരത്തെ ചുമട്ടുതൊഴിലാളി ബാബുവിനും ഫസലിനുമാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ അടിവാരം സ്വദേശികളായ ഷഫ്നാസ്, ടി.കെ ഷമീർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
മദ്യലഹരിയിൽ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് ബാബുവിനെ ആക്രമിച്ചത്. മര്‍ദനമേറ്റ ബാബു താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു.ബാബു പരാതി നൽകിയതിൽ സാക്ഷി പറയുമെന്ന് പറഞ്ഞതിനാണ് ഫസലിനെ മർദിച്ചത്. വൈകുന്നേരം അടിവാരം പൊലീസ് ഔട്ട് പോസ്റ്റിന് മുന്നിൽ വച്ച് ഷഫ്നാസാണ് ഫസലിനെ മർദിച്ചത്. ആളുകളെ ഇടിക്കുന്നതിനായി നിർമിച്ച പ്രത്യേക ലോഹ നിർമിത വസ്തുകൊണ്ടായിരുന്നു ആക്രമണം നടത്തിയത്.

