മണിപ്പൂരിൽ നൂറുകണക്കിന് ആളുകളുടെ കൊലപാതകങ്ങള്‍ക്ക് ഇടയാക്കിയ കലാപത്തിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിന് തുടക്കം. ശക്തമായ പ്രതിപക്ഷ പ്രതിഷേധതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സഭയിൽ ജനാധിപത്യം സംരക്ഷിക്കണമെന്ന് മുദ്രാവാക്യം വിളികൾ ഉയർന്നു. മുഖ്യമന്ത്രി ബിരേൻ സിംഗും മുൻ മുഖ്യമന്ത്രി ഇബോബിയുo തമ്മിൽ പരസ്പരം ആരോപണം ഉയർത്തി. അരമണിക്കൂർ വരെ സഭാ നടപടികൾ സ്പീക്കർ നിർത്തിവച്ചു.
നാലു മാസത്തോളമായി തുടരുന്ന അക്രമം ചർച്ച ചെയ്യുക എന്നുള്ളതാണാണ് നിയമസഭ സമ്മേളനത്തിന്റെ പ്രധാന അജണ്ട. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ബജറ്റ് സമ്മേളനത്തിനായിട്ടാണ് മണിപ്പൂർ നിയമസഭ അവസാനമായി ചേർന്നത്. അതേസമയം, കുക്കി എംഎല്‍എമാർ നിയമസഭ സമ്മേളനം ബഹിഷ്കരിക്കും.
മെയ് 3 ന് പൊട്ടിപ്പുറപ്പെട്ട സംഘർഷം കാരണമാണ് മൺസൂൺ സമ്മേളനം വൈകിയത്. സംസ്ഥാനത്തെ നിലവിലെ സാഹചര്യം ഈ ഏകദിന നിയമസഭാ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് മണിപ്പൂർ സ്പീക്കർ തോക്ചോം സത്യബ്രത സിംഗ് പറഞ്ഞു. നിയമസഭയുടെ ഇന്നത്തെ കണക്കനുസരിച്ച് ചോദ്യോത്തര വേളയോ സ്വകാര്യ പ്രമേയമോ ഉണ്ടാകില്ല.

