നരേന്ദ്ര മോദിയെ പുകഴ്ത്തി കോൺഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. രാജ്യസഭയില്‍ നടന്ന വിരമിക്കല്‍ ചടങ്ങില്‍ ഗുലാം നബി ആസാദിനെ ഓര്‍ത്ത് പ്രധാനമന്ത്രി കണ്ണീരണിഞ്ഞ സംഭവത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.പ്രധാനമന്ത്രിക്ക് തന്നോട് മനുഷ്യത്വത്തോടെ പെരുമാറാന്‍ സാധിച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.വിരമിക്കല്‍ ചടങ്ങിനിടെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേട്ടുനോക്കൂ, താന്‍ വിരമിക്കുന്നതിനെ കുറിച്ചല്ല അദ്ദേഹം പറഞ്ഞത്, മറ്റൊരു സംഭവത്തെ കുറിച്ച് ഓര്‍ത്താണ് അദ്ദേഹം വികാരാധീനനായത്. താനും മോദിയും ഗുജറാത്തിലെ ജനങ്ങള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കി.‘‘കശ്‌മീരിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഗുജറാത്തിൽനിന്നുള്ള കുറച്ചു സഞ്ചാരികൾ കൊല്ലപ്പെട്ടു. 2007ൽ ഗുജറാത്തിൽ മോദിയും കശ്മീരിൽ ഞാനും മുഖ്യമന്ത്രിമാരായിരിക്കെ ആയിരുന്നു ഭീകരാക്രമണം. സംഭവമറിഞ്ഞു മോദി എന്റെ ഓഫിസിലേക്കു വിളിച്ചു. ക്രൂരമായ ആക്രമണ വിവരത്തെ പറയുമ്പോൾ ഞാൻ പൊട്ടിക്കരയുകയായിരുന്നു. അദ്ദേഹത്തോട് എനിക്കു സംസാരിക്കാനായില്ല. എന്റെ ജീവനക്കാർ ഫോൺ എനിക്കു കൈമാറുമ്പോൾ, എന്റെ കരച്ചിൽ അദ്ദേഹം കേട്ടു.
തന്റെ വിഷമങ്ങള്‍ മനസിലാക്കാനും തന്നെ കേള്‍ക്കാനും പ്രധാനമന്ത്രിക്ക് കഴിഞ്ഞു.മോദി സാഹിബ് പരുക്കനായ മനുഷ്യനാണെന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. അദ്ദേഹത്തിനു ഭാര്യയോ കുട്ടികളോ ഇല്ല. എല്ലാത്തിനെയും നിസ്സാരമായി എടുക്കുന്നയാളാകുമെന്നു കരുതി. പക്ഷേ, അദ്ദേഹം മനുഷ്യത്വം പ്രകടിപ്പിച്ചു’’– ഗുലാം നബി പറഞ്ഞു.
രാജ്യസഭയിലെ യാത്രയയപ്പ് വേളയിൽ, ‘‘ആസാദ് ജി, സഭയിൽനിന്നു പോയാലും എന്റെ വാതിലുകൾ നിങ്ങൾക്കായി തുറന്നിടും. താങ്കളെ ദുർബലനാകാൻ ഞാൻ അനുവദിക്കില്ല’– നിറകണ്ണുകൾ തുടച്ച് പ്രധാനമന്ത്രി പറഞ്ഞിരുന്നു. താന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതല്ല. പുറത്താക്കിയത് പോലെയാണ്. തന്നെ ആവശ്യമില്ലെന്ന തോന്നലാണ് കോണ്‍ഗ്രസ് നേതൃത്വം തനിക്ക് നല്‍കിയത്. കോണ്‍ഗ്രസിന് തന്നോട് എക്കാലവും നീരസം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചുകൊണ്ടാണ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്.

