മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജിയിൽ യുപി സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. ജാമ്യഹര്‍ജിയിലുള്ള നിലപാട് തിങ്കളാഴ്ചയ്ക്കകം അറിയിക്കാന്‍ സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.ജാമ്യാപേക്ഷയില്‍ അടുത്ത വെള്ളിയാഴ്ച അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി,പോപ്പുലര്‍ ഫ്രണ്ട് കാപ്പന്റെ ബാങ്ക് അകൗണ്ടില്‍ 45,000 രൂപ നിക്ഷേപിച്ചുവെന്നതാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതിന് തെളിവില്ലെന്നും കാപ്പന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
കാപ്പന്‍ വാഹനം വാങ്ങാന്‍ പണം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന ടാക്‌സി ഡ്രൈവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. കേസില്‍ എത്ര പ്രതികള്‍ ഉണ്ടെന്നും അവരില്‍ എത്ര പേര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ലളിത് ആരാഞ്ഞു.പിഎഫ്ഐ നിരോധിതസംഘടനയല്ലെന്നും കപിൽ സിബൽ കോടതിയിൽ വാദിച്ചു. എന്നാൽ കാപ്പനൊപ്പം അറസ്റ്റിലായ മറ്റു രണ്ട് പേർ കലാപക്കേസുകളിൽ പ്രതികളാണെന്ന് യുപി സർക്കാർ വാദിച്ചു. ഒരാൾ ദില്ലി കലാപക്കേസിലും മറ്റൊരാൾ ബുലന്ദ് ഷെർകേസിലും പ്രതിയാണെന്നാണ് യുപി സർക്കാർ കോടതിയെ അറിയിച്ചത്. ഇതോടെ കേസിൽ യുപി സർക്കാരിന് നോട്ടീസ് അയച്ചത്. സെപ്തംബർ അഞ്ചിനകം സർക്കാർ നോട്ടീസിന് മറുപടി നൽകണം.ചീഫ് ജസ്റ്റിസായി അധികാരമേറ്റ ശേഷം ജസ്റ്റിസ് യു.യു ലളിത് ആദ്യമായി പരിഗണിച്ചത് സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജിയാണ്. ഹാഥ്‌റസിൽ കലാപം സൃഷ്ടിച്ചു, പണം വിതരണം ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് സിദ്ദീഖ് കാപ്പനെതിരായ കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ അദ്ദേഹം ജീവിതത്തിൽ ഇതുവരെ ഹാഥ്‌റസ് സന്ദർശിച്ചിട്ടില്ല, മാധ്യമപ്രവർത്തകനായ കാപ്പൻ ഹാഥ്‌റസിൽ ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനയി പോകുന്നതിനിടെ അവിടെ എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.