തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുടുംബത്തിലെ അഞ്ച് പേരും മരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് അപകടം ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീട് പൂര്‍ണമായി ഒലിച്ചു പോയിരുന്നു. സോമന്‍, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകള്‍ നിമ, നിമയുടെ മകന്‍ ആദിദേവ് എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്.
സോമന്റെ അമ്മ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് മറ്റ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അഞ്ച് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അതേസമയം, കുടയത്തൂരിലെ ദുരന്തം ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത പ്രദേശത്താണ് ഉണ്ടായതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രദേശവാസികളെ കുടയത്തൂര്‍ സ്‌കൂളിലേക്ക് മാറ്റിത്താമസിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

