ബെംഗളൂരു സ്‌ഫോടന കേസില്‍ പിഡിപി നേതാവ് അബ്ദുൾ നാസർ മദനി ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.മദനി ഉൾപ്പെടെ 21 പ്രതികൾക്കെതിരെ പുതിയ തെളിവുകൾ ഉണ്ടെന്നാണ് കർണാടകം സുപ്രീംകോടതിയെ അറിയിച്ചത്. ഫോൺ കോൾ റെക്കോർഡുകൾ ഉൾപ്പെടെയുള്ള രേഖകൾ പരിഗണിക്കാൻ വിചാരണ കോടതിക്ക് നിർദ്ദേശം നൽകണമെന്ന് കർണാടക സർക്കാർ ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് വിചാരണ കോടതിയില്‍ ആരംഭിക്കാനിരിക്കുന്ന അന്തിമ വാദം കേള്‍ക്കല്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു.കേസില്‍ മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചതിനു പിന്നാലെ അന്തിമ വിചാരണ സ്‌റ്റേ ചെയ്യണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റിസ് മാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഈ ആവശ്യംഅംഗീകരിച്ചു.
വിചാരണ പൂര്‍ത്തിയായ കേസില്‍ പുതിയ തെളിവുകള്‍ ഇനി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് പ്രതികളുടെ വാദം.

