പരീക്ഷാ ഫലം പിൻവലിച്ചെന്ന പ്രചാരണം കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തതാണെന്നും പ്രതിയായ ബി ജെ പി പ്രവർത്തകന്റേത് തീവ്രവാദ പ്രവർത്തനമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിടിയിലായത് ബിജെപി പഞ്ചായത്ത് അംഗമാണെന്നും ബിജെപി നേതൃത്വം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പരാതിയിലാണ് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തത്.
രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷാഫലം പിൻവലിച്ചു എന്ന് തെറ്റായി വാർത്ത ഉണ്ടാക്കി യൂട്യൂബിൽ അപ്ലോഡ് ചെയ്ത കൊല്ലം പോരുവഴി പഞ്ചായത്ത് എട്ടാം വാർഡ് ആയ അമ്പലത്തുംഭാഗത്തിലെ ബിജെപി വാർഡ് മെമ്പർ ആയ നിഖിൽ മനോഹർ ആണ് അറസ്റ്റിലായത്.
വ്യാജവാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെയും വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചു.
ഈ യൂട്യൂബ് ചാനലിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലസ് ടു പരീക്ഷയിൽ 82.95 ശതമാനം വിജയമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെ ആയിരുന്നു യൂട്യൂബ് ചാനൽ വഴി വ്യാജ വാർത്ത പ്രചരിപ്പിച്ചത്. തുടർന്നായിരുന്നു സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ട് ഇടപെടുന്നത്.

