കാട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ.
ളാഹ അട്ടത്തോട് മഞ്ഞത്തോട് ആദിവാസി കോളനിയിലെ സന്തോഷിന്റെ ഭാര്യ ശാന്തയാണ് വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ പെൺകുഞ്ഞിന് ജന്മം നൽകിയത്. കാറ്റിൽ കുടിൽ കെട്ടി താമസിക്കുന്നവരാണ് സന്തോഷും കുടുംബവും.
ശാ ന്തക്ക് പ്രസവ വേദന തുടങ്ങിയപ്പോൾ കൂടെ ഉള്ളവർ ആശപ്രവർത്തകയെ അറിയിച്ചു ഇവർ ഉടനെ വനിതാ ഹെൽത്ത് ഇൻസ്‌പെക്ടർ അന്നാമ്മ എബ്രഹാമിനെ അറിയിച്ചു. ഇവരാണ് കനിവ് ആബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് ഉടൻ തന്നെ അത്യാഹിത സന്ദേശം വടശ്ശേരിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി.
ആംബുലൻസ് പൈലറ്റ് സുജിത്ത് എം.എസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആനന്ദ്. എ എന്നിവർ ഉടനെ സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ ആംബുലൻസ് എത്തുന്നതിന് മുൻപ് ശാന്ത കുഞ്ഞിന് ജന്മം നൽകി. ഇതിനിടയിൽ ആംബുലൻസ് സംഘവും സ്ഥലത്തെത്തി. കാടിനുള്ളിലൂടെ വളരെ ബുദ്ധിമുട്ടിയാണ് സംഘം ശാന്തയുടെ അടുത്ത് എത്തിയത്.
സ്ഥലത്തെത്തിയ ഉടനെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആനന്ദ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകി. ശേഷം ഇരുവരെയും ആംബുലൻസിലേക്ക് മാറ്റി. ഉടനെ ഇരുവരെയും ആംബുലൻസ് പൈലറ്റ് സുജിത്ത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.