എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയെ രക്ഷിക്കാൻ പ്രമുഖരായ വക്കീലുമാരെ കോൺഗ്രസ്സ് നിയോഗിക്കാത്തതിനാൽ തനിക്ക് അത്ഭുതം തോന്നുന്നു എന്നും രാഹുല്‍ ഗാന്ധിക്കെതിരെ കോണ്‍ഗ്രസില്‍ നടക്കുന്ന ഗൂഢാലോചനയാണോ ഇതെന്ന് സംശയമുണ്ടെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍.
”അപകീര്‍ത്തി കേസില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കാത്തത് അത്ഭുതപ്പെടുത്തുന്നു. അത് മനപൂര്‍വ്വമാണോ. പിന്നില്‍ കോണ്‍ഗ്രസിലെ ഗൂഢാലോചനയാണോ? – അനുരാഗ് താക്കൂര്‍ ചോദിക്കുന്നു.
നിരവധി അഭിഭാഷകർ ഒരു മണിക്കൂറിനുള്ളിൽ പവൻ ഖേരയെ രക്ഷിക്കാനെത്തി എന്നാൽ രാഹുലിനെതിരായ കേസില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുന്നില്ലെന്നത് വലിയ ചോദ്യമാണ്.”-അനുരാഗ് താക്കൂര്‍ പറഞ്ഞു.
രാഹുലിനെ അയോഗ്യനാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനോ ലോക്‌സഭ സെക്രട്ടറിയേറ്റിനോ യാതൊരു പങ്കുമില്ലെന്നും അനുരാഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, രാഹുലിനെതിരായ നടപടിയില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് തേടിയിട്ടുണ്ട്.

