മലപ്പുറം താനൂരിൽ മാതാവ് കൊലപ്പെടുത്തി കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമുള്ള നവജാത ശിശുവിന്‍റെ മൃതദേഹം ഇന്ന് പുറത്തെടുക്കും. തുടർന്ന് മൃതദേഹം പോസ്സ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. മൂന്നു ദിവസം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ജന്മം നൽകിയ കുഞ്ഞിനെ താനൂർ പരിയാപുരം സ്വദേശി ജുമൈലത്ത് (29) കൊലപ്പെടുത്തിയെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ വീടിനടുത്തുള്ള പറമ്പിൽ കുഞ്ഞിന്‍റെ മൃതദേഹം കുഴിച്ചു മൂടിയതായി പൊലീസിനോട് പറഞ്ഞത്. പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപെടുത്തി. ജുമൈലത്ത് ഒരു വർഷമായി ഭർത്താവുമായി തെറ്റിപിരിഞ്ഞു കഴിയുകയായിരുന്നു. ഫെബ്രുവരി 26ന് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന് കുഞ്ഞുമായി താനൂരിലെ വീട്ടിലേക്കെത്തി. പിന്നീടാണ് യുവതി കുട്ടിയെ കൊലപ്പെടുത്തിയത്. എന്താണ് കൊലപാതകത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തിയ സംഭവം; മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും

