തന്നെ തീവ്രവാദിയെന്നു വിളിച്ച അധ്യാപകനെതിരെ ശബ്ദമുയർത്തി മുസ്ലിം വിദ്യാർത്ഥി. കർണാടകയിലെ ഒരു സർവകലാശാലയിൽ നിന്നുള്ള രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തന്നെ തീവ്രവാദിയെന്ന് വിളിച്ച അധ്യാപകനെതിരെ വിദ്യാർത്ഥി ശബ്ദമുയർത്തുന്നതും അധ്യാപകൻ മാപ്പ് ചോദിക്കുന്നതും വിഡിയോയിൽ കാണാം. ഹിന്ദുസ്താൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
“ഇത്തരം പ്രസ്താവനകൾ നടത്താൻ താങ്കൾക്ക് എങ്ങനെ സാധിക്കുന്നു” എന്ന് വിദ്യാർത്ഥി ചോദിക്കുന്നു. അത് വെറും തമാശയായിരുന്നു എന്ന് അധ്യാപകൻ പറയുന്നു. “26/11 തമാശയല്ല. ഒരു മുസ്ലിം ആയിരിക്കെ രാജ്യത്ത് ഇത്തരം കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നത് തമാശയല്ല.”- വിദ്യാർത്ഥി പറയുന്നു. അതിനു മറുപടിയായി അധ്യാപകൻ വിദ്യാർത്ഥിയോട് മാപ്പ് ചോദിക്കുന്നുണ്ട്. തൻ്റെ മകനെപ്പോലെയാണ് വിദ്യാർത്ഥിയെ കാണുന്നതെന്നും അധ്യാപകൻ പറയുന്നു. “താങ്കളുടെ മകനോട് താങ്കൾ ഇങ്ങനെ പറയുമോ? ക്ലാസിൽ, എല്ലാവരുടെയും മുന്നിൽ വച്ച് അവനെ തീവ്രവാദിയായി മുദ്രകുത്തുമോ? ഒരു മാപ്പപേക്ഷ മതിയാവില്ല സർ. താങ്കൾ ഇവിടെ സ്വയം ചിത്രീകരിക്കുന്നത് എങ്ങനെയെന്നതിൽ മാറ്റമുണ്ടാവില്ല.”- വിദ്യാർത്ഥി പറയുന്നു.
അധ്യാപകൻ പിന്നീട് വിദ്യാർത്ഥിയോട് വ്യക്തിപരമായി മാപ്പപേക്ഷിച്ചു എന്നും ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്നുമാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

