കൽപ്പറ്റ: വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് ആക്രമണം. തലപ്പുഴ കമ്പമലയിൽ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് ആറംഗ സംഘം എത്തിയത്. ഇവർ കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകർക്കുകയും ആക്രമണത്തിന് ശേഷം പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. തോട്ടം ഭൂമി ആദിവാസികൾക്കും തൊഴിലാളികൾക്കും നൽകണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളാണ് സംഘം പതിപ്പിച്ചത്. പാടി അടിമത്തത്തിൽനിന്നു തോട്ടം ഉടമസ്ഥതയിലേക്കു മുന്നേറാൻ സായുധ വിപ്ലവ പാതയിൽ അണിനിരക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളും എഴുതിയിരിക്കുന്നു. മലയാളത്തിലും തമിഴിലുമാണ് പോസ്റ്ററുകൾ തയാറാക്കിയിരിക്കുന്നത്. പ്രദേശത്ത് മുൻപും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണത്തെ തുടർന്ന് തണ്ടർബോൾട്ട് സംഘവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കമ്പമലയിൽ എത്തി. നാട്ടുകാരിൽ നിന്നുൾപ്പെടെ പൊലീസ് വിശദമായി വിവരം ശേഖരിക്കുകയാണ്.
വയനാട്ടിൽ മാവോയിസ്റ്റ് ആക്രമണം; കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകർത്തു

