സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.ഹർജിയിലെ ആരോപണം തെളിയിക്കാൻ എന്ത് തെളിവാണ് ഉള്ളതെന്നും കോടതി ആരാഞ്ഞു.ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പാർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.ഹർജിക്കാരൻ അവാർഡ് നിർണയത്തിന്റെ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ പൊതുതാത്പര്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഹർജിയിൽ തടസ്സ ഹർജി നൽകിയിരുന്ന ചലച്ചിത്ര അക്കാദമിക്കും രഞ്ജിത്തിനും വേണ്ടി സീനിയർ അഭിഭാഷകൻ സുധി വാസുദേവൻ, അഭിഭാഷകരായ അശ്വതി എം.കെ ശിൽപ്പ സതീഷ് എന്നിവർ ഹാജരായി.ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് പുരസ്‌കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
ആരോപണം തെളിയിക്കാൻ എന്ത് തെളിവാണ് ഉള്ളതെന്ന് കോടതി;ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി തള്ളി

