
കോഴിക്കോട് :ജില്ലയിലെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും സാമൂഹിക അകലം പാലിച്ച് സീറ്റുകള്‍ ക്രമീകരിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി. അതേസമയം ഹോട്ടലുകള്‍ക്കും രാത്രി ഒമ്പതുവരെയേ പ്രവര്‍ത്തനാനുമതിയുള്ളൂ.
ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പല ഹോട്ടലുടമകളും കോവിഡ് വ്യാപനം കണക്കിലെടുത്ത് പാഴ്സല്‍ സംവിധാനം മാത്രമാക്കി ചുരുക്കി. പിന്നീട് കോവിഡ് വ്യാപനം രൂക്ഷമായതോടെ ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ലോഡ്ജിംഗ് സൗകര്യമുള്ള ഹോട്ടലുകളില്‍ അതിഥികള്‍ക്ക് മുറി നല്‍കാനും ഉത്തരവായി. മുറികള്‍ ഉപയോഗത്തിന് മുമ്പും പിമ്പും അണുവിമുക്തമാക്കുകയും ജീവനക്കാരെ കൃത്യമായ കാലയളവില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും വേണമെന്നും ജില്ലാ കളക്ടര്‍ വി.സാംബശിവറാവു നല്കിയ ഉത്തരവില്‍ വ്യക്തമാക്കി.
ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. ആറുമാസത്തോളമായി ലോഡ്ജുകള്‍ അടഞ്ഞുകിടക്കുകയാണ്. ക്വാറന്റൈന് കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത ഹോട്ടലുകകളും ലോഡ്ജുകളും മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. പെയ്ഡ് ക്വാറന്റൈൻ സെന്ററുകളായും ചില ഹോട്ടലുകള്‍ മാത്രം പ്രവര്‍ത്തിച്ചിരുന്നു.
കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെ കടകള്‍ രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കാം. മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ മറ്റ് ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ തിരക്ക് നിയന്ത്രിക്കേണ്ടതും സാമൂഹിക അകലം ഉറപ്പു വരുത്തേണ്ടതും സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമാണ്. ഓരോ ഉപഭോക്താവും കടയില്‍ ചെലവഴിക്കുന്ന സമയം ക്രമീകരിക്കണം. ഓണംമേളകളോ പ്രദര്‍ശനങ്ങളോ അനുവദിക്കില്ല.
കണ്ടെയിന്മെന്റ് സോണുകളിലും ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണുകളിലും ഒരു ഇളവും ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ ശാംബശിവറാവു ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

