കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ മരണത്തിൽ മൃതദേഹം ബാങ്കിന് മുന്നിലെത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന് മന്ത്രി ആർ ബിന്ദു.മരിച്ച ഫിലോമിനയ്ക്ക് ചികിത്സയ്ക്ക് ആവശ്യമായ പണം നൽകിയിരുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.ഡിക്കൽ കോളജിൽ മതിയായ ചികിത്സാ സൗകര്യമുണ്ട്. മരണം ദാരുണമാണ്. പക്ഷെ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. കരുവന്നൂർ ബാങ്ക് ക്രമക്കേട് വിഷയത്തിൽ നേരത്തെ ഇടപെട്ടിട്ടുണ്ടെന്നും നിക്ഷേപത്തെ സംരക്ഷിക്കാൻ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കുമെന്നും വിശദീകരിച്ചു. അതേസമയം ആവശ്യത്തിന് പണം നല്‍കിയെന്ന മന്ത്രിയുടെ വാദം മരിച്ച ഫിലോമിനയുടെ മകന്‍ തള്ളി. അമ്മയുടെ ചികിത്സ തുടങ്ങിയതിന് ശേഷം ഒരുരൂപ പോലും ബാങ്കില്‍നിന്ന് ലഭിച്ചിട്ടില്ല. അമ്മ മരിച്ചതിന് പിന്നാലെ മൃതദേഹവുമായി പ്രതിഷേധിച്ച ശേഷമാണ് രണ്ട് ലക്ഷം രൂപയുടെ ചെക്ക് വീട്ടില്‍കൊണ്ടുതന്നത്. ഇത് ഒരാഴ്ച മുമ്പ് തന്നിരുന്നെങ്കില്‍ അമ്മയ്ക്ക് സ്വകാര്യ ആശുപത്രയില്‍ മികച്ച ചികിത്സ നല്‍കാമായിരുന്നുവെന്നും മകന്‍ ഡിനോയ് പറഞ്ഞു.അതേസമയം മന്ത്രി ആർ ബിന്ദുവിൻ്റെ പരാമർശത്തിൽ ദു:ഖമുണ്ടെന്ന് ഫിലോമിനയുടെ ഭർത്താവ് ദേവസി പറഞ്ഞു . മൃതദേഹം പൊതുസ്ഥലത്ത് വച്ച് ഷോ കാണിക്കുക എന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. മൃതദേഹം റോഡിൽ വച്ച് തനിക്ക് ഒന്നും നേടാനില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതു ജന ശ്രദ്ധ കിട്ടാൻ ആയിരുന്നില്ല ഇത് ചെയ്തത്. മറ്റേതു തരത്തിലാണ് തനിക്കുണ്ടായ ബുദ്ധിമുട്ട് പ്രകടിപ്പിക്കുക. ബാങ്കിൽ നിന്ന് നേരിടേണ്ടി വന്നത് കടുത്ത അപമാനമാണ്.ഭാര്യയുടെ ചികിത്സയ്ക്കായി അടുത്തിടെയാണ് പണം ആവശ്യപ്പെട്ടത്. അത് കിട്ടിയില്ലെന്നും ഭാര്യയെ തിരിച്ചുകിട്ടുകയുമില്ലെന്നും ദേവസി ഒരു മാധ്യമത്തോട് പറഞ്ഞു.
മൃതദേഹം ബാങ്കിന് മുന്നിലെത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന് മന്ത്രി ആർ ബിന്ദു,പരാമർശത്തിൽ ദു:ഖമുണ്ടെന്ന് ഫിലോമിനയുടെ ഭർത്താവ്

