ഏക സിവിൽ കോഡ് വിഷയത്തിൽ പാർട്ടി നിലപാട് വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ദേശീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും പാർലമെന്റിൽ നിലപാട് അറിയിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മോദി സൂചന നൽകിയിരുന്നു. ഇതിനെതിരെയാണ് വിമർശനം.
അതേ സമയം, ഏക സിവിൽ കോഡിൽ കടുത്ത എതിർപ്പുമായി മുസ്ലീം വ്യക്തിനിയമ ബോർഡ് രംഗത്തെത്തി. ഏകസിവിൽ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര പ്രശ്നമാണെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് പറഞ്ഞു. വിഷയത്തിൽ നിയമ കമ്മീഷന് മുന്നിൽ ശക്തമായ എതിർപ്പറിയിക്കാനാണ് തീരുമാനം. മോദിയുടെ പ്രസംഗത്തിന് പിന്നാലെ അടിയന്തര യോഗം ചേരുകയായിരുന്നു.
കഴിഞ്ഞ ദിവസം, രാജ്യത്ത് ഏകസിവിൽകോഡ് നടപ്പിലാക്കുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ചിരുന്നു. ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചിരുന്നു. മുത്തലാഖിനെ പിന്തുണക്കുന്നവർ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും മോദി പറഞ്ഞു. ഭരണഘടനയും തുല്യനീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു.

