അമൃത്‌സർ∙ പഞ്ചാബിൽ ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തിയിൽ ലഹരിമരുന്ന് കടത്തുകയായിരുന്ന ഡ്രോൺ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്‍എഫ്) വെടിവച്ചിട്ടു. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി. ശനിയാഴ്ച രാത്രി ഒൻപതരയ്ക്കാണ് ഖുർദ് ജില്ലയിലെ ദനോ ഗ്രാമത്തിൽ ഡ്രോൺ വെടിവച്ചിട്ടത്.
ബിഎസ്എഫിനെ കണ്ട് ഓടിപ്പോയ മൂന്നു പേരിൽ ഒരാളെയാണ് പിടികൂടിയത്. ഇയാളുടെ കയ്യിലെ ബാഗിൽ 3.4 കിലോ ലഹരിമരുന്നുണ്ടായിരുന്നു. വിപണിയിൽ കോടിക്കണക്കിന് രൂപ വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയതെന്ന് ബിഎസ്എഫ് അറിയിച്ചു.
ലഹരിമരുന്ന് ബാഗിൽ ഇരുമ്പ് ഹുക്കുകളും മറ്റും ഉണ്ടായിരുന്നതിനാൽ ഡ്രോണിൽ കടത്തിയവയാണ് ഇതെന്നു സംശയിക്കുന്നു. ഞായറാഴ്ച പുലർച്ചെയും രണ്ട് ഡ്രോണുകൾ ബിഎസ്എഫ് വെടിവച്ചിട്ടു. 2.2 കിലോ ഹെറോയിൻ ഈ ഡ്രോണുകളിൽ നിന്നു കണ്ടെടുത്തു. പാക്കിസ്ഥാനിൽ നിന്നു ഡ്രോൺ വഴി ലഹരിമരുന്ന് കടത്തുന്നത് വൻ തോതിൽ വർധിച്ച സാഹചര്യത്തിൽ ബിഎസ്എഫ് കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.