കോഴിക്കോട്∙ നല്ലളം മോഡേൺ ബസാറിൽ ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ 4 മരണം. പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടം.
രാമനാട്ടുകര പരിയാപുരത്ത് ദിനിൽ, ഫാറൂഖ് കോളജ് തളിപ്പറമ്പിൽ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരാണ് മരിച്ചത്. പന്തീരാങ്കാവ് കൊടൽനടക്കാവ് പടിഞ്ഞാത്ത് മീത്തൽ ദിജിൻ ഗുരുതരമായ പരുക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. മൊബൈൽ ടവർ ജോലി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം.
അപകടത്തിന് തൊട്ടുപിന്നാലെ ഓടിക്കൂടിയ നാട്ടുകാർ ഒരാളെ കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ ലഭിച്ച വിവരത്തെ തുടർന്ന് സ്റ്റേഷൻ ഓഫിസർ ഇ.ശിഹാബുദ്ദീൻ, സീനിയർ ഫയർ റസ്ക്യു ഓഫിസർ പി.എം.ബിജേഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് അംഗങ്ങളും നല്ലളം പൊലീസും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് ഉളളിൽ കുടുങ്ങിയ മറ്റു നാലു പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

