ലൈഫ് മിഷൻ കോഴക്കേസിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം.മാത്യു കുഴൽനാടൻ എംഎൽഎയാണ് നോട്ടീസ് നൽകിയത്. വടക്കാഞ്ചേരിയിൽ പണിയുന്ന ഫ്ലാറ്റിന്റെ പേരിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കോടികൾ കോഴ വാങ്ങിയതും അറസ്റ്റിലായതും ഇഡി ഒഴിച്ചുള്ള അന്വേഷണങ്ങൾ നിലച്ചതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.പ്രമേയം അപ്രസക്തമാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇതേ വിഷയം നേരത്തെ അടിയന്തര പ്രമേയമായി കൊണ്ടുവന്നിട്ടുണ്ട്. ഒരേ വിഷയം തന്നെ ഒന്നിലധികം തവണ പ്രമേയമായി കൊണ്ട് വരാൻ കഴിയില്ല. വീഞ്ഞ് പഴയതാണ് കുപ്പിയും പഴയതാണ് ആള് മാത്രം മാറി. ലൈഫ് അതിവേഗം പൂർത്തീകരണത്തിന്റെ പാതയിലാണ്. ആസൂത്രിതമായ ആക്രമത്തിന്റെ മുഖമാണ് അടിയന്തര പ്രമേയ നോട്ടീസെന്നും എം ബി രാജേഷ് മറുപടിയായി പറഞ്ഞു.
എന്നാൽ കേരളം കണ്ട ഏറ്റവും ശാസ്ത്രീയ അഴിമതിയാണ് ലൈഫ് മിഷനിൽ ഉണ്ടായതെന്ന് മാത്യു കുഴൽനാടൻ സഭയിൽ പറഞ്ഞു. ശിവശങ്കരിന്റ് ചാറ്റുകൾ സഭയിൽ ഉദ്ധരിച്ച മാത്യു, യുഎഇ കോൺസുലേറ്റിന് യൂണിടാകുമായി കരാർ ഒപ്പിടാൻ സിഎം അനുമതി നൽകിയോയെന്ന ചോദ്യവും ഉന്നയിച്ചു. മുഖ്യമന്ത്രി നൽകിയ അനുമതിക്കത്ത് വഴിയാണ് യൂണിറ്റാക്ക് ഇതിലേക്ക് വന്നത്.ആ കത്ത് കൊടുത്തിട്ടുണ്ടോയെന്ന പിണറായി വ്യക്തമാക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു.