- വിജ്ഞാന്‍ സര്‍വത്ര പൂജ്യതേ ശാസ്ത്ര ഉത്സവം സമാപിച്ചു
സമൂഹത്തിന്റെ അടിത്തട്ടിലടക്കം ശാസ്ത്ര ബോധമുണ്ടാക്കാൻ ശാസ്ത്ര സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കുന്ദമംഗലം സി.ഡബ്ല്യു.ആര്‍.ഡി. എമ്മില്‍ ഏഴു ദിവസമായി നടക്കുന്ന വിജ്ഞാന്‍ സര്‍വത്ര പൂജ്യതേ ശാസ്ത്ര ഉത്സവത്തിന്റെ സമാപന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകായിരുന്നു മന്ത്രി. നിലവിലെ സാഹചര്യത്തിൽ
മനുഷ്യനന്മയ്ക്കായി ശാസ്ത്രമേഖലയെ കൂടുതലായി ഉപയോഗിക്കണമെന്ന സന്ദേശം ഉയര്‍ന്നു വരേണ്ടതുണ്ട്.
നാടിന്റെ മറ്റുമേഖലകളില്‍ എന്ന പോലെ ശാസ്ത്ര മേഖലകളിലും വലിയ മുന്നേറ്റമാണ് നാം കൈവരിക്കുന്നത്. ശാസ്ത്ര സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കായി കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ശാസ്ത്ര രംഗത്ത് വലിയ നേട്ടങ്ങള്‍ ഉയര്‍ന്നു നില്‍ക്കുമ്പോഴും ജനങ്ങളില്‍ ശാസ്ത്രബോധം കൃത്യമായി എത്തപ്പെട്ടിട്ടില്ല. പലയിടങ്ങളിലും നിലനില്‍ക്കുന്ന ദുരാചാരങ്ങള്‍ ഇതിന്റെ ഉദാഹരണമാണ്. മനുഷ്യനും ശാസ്ത്രവും തമ്മിലുള്ള അകല്‍ച്ചയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കാനും സമൂഹത്തെ ശാസ്ത്രബോധത്തിലേക്ക് എത്തിക്കാനുമുള്ള വലിയ ദൗത്യം ശാസ്ത്ര ലോകം ഏറ്റെടുക്കേണ്ടതുണ്ട്. സമൂഹത്തില്‍ നിന്നും മാറിനില്‍ക്കാതെ സമൂഹത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്റെ സ്ഥാനമാണ് ശാസ്ത്രലോകം സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഒരുക്കിയ ഐ എസ് ആര്‍ ഒ യുടെ ‘സ്‌പെയ്‌സ് ഓണ്‍ വീല്‍സ്’മൊബൈല്‍ വെഹിക്കിള്‍ മന്ത്രി സന്ദര്‍ശിച്ചു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരം അര്‍പ്പിക്കുന്നതിനും രാജ്യത്തിന്റെ ശാസ്ത്ര നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും രാജ്യവ്യാപകമായി സംഘടിപ്പിച്ച പരിപാടിയാണ് വിജ്ഞാന്‍ സര്‍വത്ര പൂജ്യതേ ശാസ്ത്ര ഉത്സവം. ചടങ്ങില്‍ സി.ഡബ്ല്യു. ആര്‍.ഡി.എം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി സാമുവല്‍ അധ്യക്ഷനായി. പ്രൊഫ.കെ പാപ്പൂട്ടി, ഡോ.ജി.എസ് ഉണ്ണികൃഷ്ണന്‍ നായര്‍, ശശിധരന്‍ മങ്കത്തില്‍, കെ.എസ് ഉദയകുമാര്‍, വര്‍ഗീസ് സി.തോമസ് എന്നീ ശാസ്ത്ര എഴുത്തുകാരെ ആദരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. സി.ഡബ്ല്യു.ആര്‍.ഡി.എം സീനിയര്‍ പ്രിന്‍സിപ്പാള്‍ സയന്റിസ്റ്റ് ഡോ. പി എസ് ഹരികുമാര്‍, സീനിയര്‍ സയന്റിസ്റ്റ് അമ്പിളി ജി.കെ, കെ.എസ്.സി.എസ്.ടി.ഇ ഡയറക്ടര്‍ പ്രൊഫ. കല്യാണ്‍ ചക്രബര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു