തിരുവനന്തപുരം: ചാൻസലർ ബില്ലിൽ നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലിനോട് ആണ് നിയമോപദേശം തേടിയത്. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് വിവരം. ബിൽ തിരിച്ചയക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോകാനോ അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കാനോ ആകും ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. 14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കം ചെയ്യുന്നതാണ് ബിൽ. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ വിസി നിയമന സെർച്ച് കമ്മിറ്റിയുടെ ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലിൽ ഇതുവരെ രാജ്ഭവൻ തീരുമാനമെടുത്തിട്ടില്ല. സർവകലാശാല അപ്പലേറ്റ് ട്രിബ്യൂണൽ നിയമഭേദഗതി ബില്ലിലും ഇതുവരെ തീരുമാനമായിട്ടില്ല.
ചാൻസലറെ മാറ്റുന്ന ബില്ല് സംബന്ധിച്ച് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഗവർണർ നേരത്തെ പറഞ്ഞിരുന്നു. ബില്ല് തനിക്ക് ലഭിച്ചിട്ടില്ല. ബില്ല് കാണാതെ അഭിപ്രായം പറയാനാകില്ല. രാഷ്ട്രീയതാത്പര്യങ്ങൾക്കായി നിയമവിരുദ്ധമായി സർവകലാശാലകളെ ഉപയോഗിക്കുന്നവർക്ക് തന്റെ നിലപാടിൽ നിരാശ തോന്നുന്നതിൽ ഒന്നും ചെയ്യാനാകില്ലെന്നും ഗവർണർ പ്രതികരിച്ചിരുന്നു.

